സംസ്ഥാനത്ത് നവംബറിൽ 45 രൂപ നിരക്കിൽ സവാള വിൽപ്പന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് 45 രൂപ നിരക്കിൽ സവാള വിൽപ്പന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവാള വില വർദ്ധന നിയന്ത്രിക്കുവാൻ അടിയന്തിര ഇടപെടൽ നടത്താൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു.

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്നും 1800 ടൺ വലിയ ഉള്ളി വാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ, എന്ന പ്രകാരമാണ് നാഫെഡിൽ നിന്നും സവാള വാങ്ങുക.

വിപണിയിൽ നവംബർ ആദ്യവാരം മുതൽ ഇത് വിതരണം തുടങ്ങും. നവംബർ മൂന്നോടെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്ക് കൂടി അനുമതി നൽകാൻ അഭ്യർത്ഥിച്ച്‌ തമിഴ്‌നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.