പൊലീസുകാർക്കും കുടുംബങ്ങൾക്കുമായി ഇൻഷൂറൻസ് പരിരക്ഷ

തിരുവന്തപുരം: സംസ്ഥാനത്ത് മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കുമായി ഇൻഷൂറൻസ് പരിരക്ഷ വരുന്നു. പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. പൊലീസ് സഹകരണ സംഘമാണ് ചികിത്സാ സഹായ പദ്ധതിയായ കെയർ പ്ലസ് നടപ്പാക്കുന്നത്. അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള പൊലീസ് സേനയ്ക്ക് ഇത്തരമൊരു ചികിത്സാ സഹായ പദ്ദതി ഏറെ ഗുണകരമാവും എന്നതിൽ സംശയമില്ല. ഡിജിപി മുതൽ താഴെ തട്ടിലുള്ള പൊലീസുകാർക്ക് വരെ പദ്ധതിയിൽ അംഗമാവാം.

പ്രതിവർഷം 3600 രൂപയടക്കണം ഒറ്റത്തവണയായോ തവണകളായോ അടച്ച് തീർക്കാം. ഇങ്ങനെ പദ്ധതിയിൽ അംഗങ്ങളാവുന്നവർക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് ലഭ്യമാവും. ഇരുപതിലധികം ബെഡുകളുള്ള ഏതൊരു അംഗീകൃത ആശുപത്രിയിൽ നിന്നും ആനുകൂല്യം ലഭിക്കും.

കൊറോണ വ്യാപന സാഹചര്യത്തിൽ പൊലീസുകാർക്കായി പ്രത്യേക ഇൻഷൂറൻസ് പദ്ദതി വേണമെന്ന ഡിജിപിയുടെ ശുപാർശ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രത്യേക പദ്ധതി ഏറെ ഗുണകരമാവുമെന്നാണ് സഹകരണ സംഘത്തിന്‍റെ വിശ്വാസം. പദ്ധതി വിജയിച്ചാൽ ചികിത്സാ ആനുകൂല്യം ഉയർത്താനും സഹകരണ സംഘത്തിന് പദ്ധതിയുണ്ട്.