രാഷ്ട്രീയ നേതാക്കൾ പറയുന്ന കാര്യങ്ങൾ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാടല്ല: സീറോ മലബാർ സഭാ നേതൃത്വം

കൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാടല്ലെന്ന് സീറോ മലബാർ സഭാ നേതൃത്വം വ്യക്തമാക്കി. രാഷ്ട്രീയ പാർടിയുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തുകയും ചർച്ച നടത്തുകയും ചെയ്യാറുണ്ട്.

മാർ ജോർജ് ആലഞ്ചേരിയെ കാണാനെത്തുന്നവരെ സഭാ അധ്യക്ഷൻ കേൾക്കുകയും സഭയുടെ നിലപാടുകൾ അവരോട് വ്യക്തമാക്കാറുമുണ്ട്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സഭയുടെയും സഭാ അധ്യക്ഷന്റെയും നിലപാടെന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്.

അവർ പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ അവരുടെ പാർടിയുടെയോ അഭിപ്രായം മാത്രമാണ്. അത് സഭയുടെയോ സഭാ അധ്യക്ഷന്റെയോ അല്ല.ഏതെങ്കിലും വിഷയത്തിൽ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉചിതമായ സമയത്ത് സഭയുടെ ഒദ്യോഗിക സംവിധാനങ്ങളിലുടെ അറിയിക്കുമെന്നും സീറോ മലബാർ സഭ പബ്ലിക് റിലേഷൻസ് ഓഫിസർ ഫാ.എബ്രഹാം കാവിൽപുരയിടത്തിൽ അറിയിച്ചു.