ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസിലെ പ്രതി; പിതാവ് ബിജുവിനെയും കൊന്നതോ? സംശയ നിഴലിൽ അരുൺ

തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസിൽ പ്രതിയായ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു.

ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തിയത്. അരുണിന്റെ നിർദേശപ്രകാരം പാലിൽ വിഷം കലർത്തിയിരുന്നോ എന്നാണ് സംശയം.

ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുണിനൊപ്പം പോവുകയായിരുന്നു. രാസപരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുൺ കൊലപ്പെടുത്തിയത്.

ആര്യന്റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന സംശയത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. അന്വേഷണം വഴിത്തിരിവാകുമെന്ന് തന്നെയാണ് പോലീസ് വിലയിരുത്തുന്നത്.