രക്തസ്രാവം ; ഇടുക്കിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചു

ഇടുക്കി: രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്റെ ഭാര്യ ജിജിയും കുട്ടിയുമാണ് മരിച്ചത്. നാല് മാസം ഗർഭിണിയായിരുന്നു ജിജി.

ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടി. രക്ത സ്രാവത്തെ തുടർന്നാണ് ബന്ധുക്കൾ ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ നിയന്ത്രണത്തെ തുടർന്ന് ബന്ധുക്കളെ പുറത്താണ് നിർത്തിയത്. ഇതിനിടെ രക്തം വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ രക്തം നൽകിയെന്ന് പറയുന്നു.

ആശുപത്രിയിലേക്ക് പൊലീസ് ജീപ്പ് എത്തിയതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. വണ്ടൻമേട് സ്റ്റേഷനിൽ നിന്നും സി.ഐ ഉൾപ്പെടെയുള്ള പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം കൊറോണ ടെസ്റ്റിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.