കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി മരിച്ചത് ജീവനക്കാരുടെ അനാസ്ഥമൂലം; നഴ്സിംഗ് സൂപ്രണ്ടിന്റെ ശബ്ദ സന്ദേശം ; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിക്കാനിടയായ സംഭവം ജീവനക്കാരുടെ അനാസ്ഥമൂലമെന്ന് നഴ്സിംഗ് സൂപ്രണ്ടിന്റെ ശബ്ദ സന്ദേശം. രോഗി മരിച്ചത് വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

എറണാകുളം ജില്ലയിലെ കോവിഡ് കെയർ സെന്ററാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശിയായ ഒരാളെ കൊറോണ ബാധയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം മരിച്ചു. ഇതിനുശേഷമാണ് ആശുപത്രി നഴ്സിങ്ങ് ഓഫീസറുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു.

രോഗം കുറഞ്ഞ് വാർഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലെത്തിയ രോഗിയാണ് മരിച്ചത്. ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാത്തതിനാലാണ് രോഗി മരിച്ചതെന്ന് ആരും അറിയാതിരുന്നതിനാൽ ഉത്തരവാദികൾ രക്ഷപെട്ടുവെന്നും ഇതുപോലെ സമാനസംഭവങ്ങൾ നടന്നുവെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

ട്യൂബിങ്ങ് ശരിയാകാതെയാണ് രോഗിയുടെ മരണമെന്നത് ഡോക്ടർമാർക്ക് ഉൾപ്പെടെ അറിയാമെന്നും ഇക്കാര്യം ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആണ് നഴ്സിങ് ഓഫീസർ ജലജാദേവിയുടെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പ്രചരിക്കുന്നത്. ഇതിന്റെ ആധികാരികത തെളിയിക്കപ്പെടേണ്ടതുണ്ട്.

കളമശേരി മെഡിക്കൽ കോളേജിനെ പറ്റിയുയർന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.

ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് മരിച്ചയാളുടെ ബന്ധുക്കൾ.

നഴ്സിങ്ങ് ഓഫീസർ കോവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.