കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുപക്ഷത്ത്. കോട്ടയത്താണ് ജോസ് കെ.മാണിയുടെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പറഞ്ഞു. എംപി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു പ്രഖ്യാപനം.
38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെ.എം.മാണി ഭാഗമായിരുന്നുവെന്ന് ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. യുഡിഎഫ് പുറത്താക്കിയശേഷം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.
കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പാര്‍ട്ടിയെ പിടിച്ചടക്കാന്‍ ജോസഫിന് മൗനമായ പിന്തുണ നല്‍കി. പിജെജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ അജന്‍ഡ. ആത്മാഭിമാനം അടിയറ വച്ച് മുന്നോട്ടുപോവില്ല.
കെഎംമാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചതിനു ശേഷമാണ് ജോസ് കെ.മാണി നേതൃയോഗത്തിന് എത്തിയത്. പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രവും ഉള്‍പ്പെടുന്ന ബോര്‍ഡും സ്ഥാപിച്ചു.
യു ഡി എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.