യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതിനിടെ അയൽവാസി വെട്ടേറ്റ് മരിക്കാനിടയായത് പൂർവ്വ വൈരാഗ്യത്തെ തുടർന്ന്

തൊടുപുഴ: യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ അയൽവാസി വെട്ടേറ്റു മരിക്കാനിടയായത് പൂർവ്വ വൈരാഗ്യത്തുടർന്നെന്ന് പോലീസ്. അടിമാലി മാങ്കുളം അൻപതാംമൈലിനു സമീപം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണൻ (54) ആണ് വെട്ടേറ്റു മരിച്ചത്. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുമ്പുപാലം പുല്ലാട്ടുമുഴിയിൽ ഇക്ബാൽ (51) ആണ് യുവതിയേയും കുഞ്ഞിനേയും ആക്രമിച്ചത്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്. ഇക്ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ (30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയായിരുന്നു സംഭവം. ഇക്ബാൽ മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് ലഷീദയുമായി വാക്കുതർക്കമുണ്ടായെന്നും കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങിയെന്നും പൊലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് ലഷീദ കുഞ്ഞുമായി ഓടി.

പിറകെ എത്തിയ ഇക്ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി. തടസം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്ബാൽ വെട്ടി വീഴ്ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാർ എത്തിയാണ് ലഷീദയെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്.

മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറ‍ഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞു കൊടുത്തതെന്നാണ് ഇക്ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു.

മൂന്നാർ ഡിവൈഎസ്പി എം രമേശ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെ ഇക്ബാൽ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ടു. മുൻവൈരാഗ്യം തീർത്തതാണെന്ന് ഇക്ബാൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.