ഓണക്കിറ്റിലെ പപ്പടത്തിൽ നിരോധിത വസ്തുക്കളില്ലെന്ന് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൻ്റെ സാമ്പിൾ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിൻറെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്.

ലാബ് പരിശോധനാ ഫലത്തിൽ ഈർപ്പം, ജലാംശത്തിൻറെ പി എച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാൾ അൽപ്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിൻറെ ഫലമാണ് വന്നത്.

ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദ്ദേശിച്ചിട്ടുളള മാനദണ്ഡപ്രകാരം പപ്പടം നിർമ്മിക്കുന്ന അസംസ്‍കൃത വസ്തുക്കളിൽ ഒന്നായ പപ്പടക്കാരത്തിൻറെ അളവ്, പ്രസ്തുത ബാച്ചിലെ പപ്പടത്തിൽ നേരിയ അളവിൽ കൂടിയതുകൊണ്ടാണ് പി എച്ച്, ക്ഷാരാംശം എന്നിവയിൽ വ്യത്യാസം വന്നിരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും സ്പ്ലൈകോ വിശദീകരിക്കുന്നു.