മാർ ചിറ്റിലപ്പള്ളി വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച ഇടയശ്രേഷ്ഠൻ: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: കാലം ചെയ്ത മാർ പോൾ ചിറ്റിലപ്പള്ളി വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ച ഇടയശ്രേഷ്ഠനായിരുന്നുവെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ഒരു തവണ പോലും കണ്ടുമുട്ടുന്നവരെ ഓർത്തിരിക്കുകയും എല്ലാവരുമായി നല്ല വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ ഏറെ തൽപരനുമായിരുന്നു മാർ ചിറ്റിലപ്പള്ളി.

കല്യാൺ രൂപതയുടെ പ്രഥമ ബിഷപ്പെന്ന നിലയിൽ രൂപതയുടെ വളർച്ചയിൽ അദ്ദേഹത്തിൻ്റെ സംഭാവന ഏറെ വിലപ്പെട്ടതായിരുന്നു. താമരശേരിയിലെ ഇടയ ശുശ്രൂഷയിലും ഏവരുടെ മനസിൽ ഇടം നേടാൻ മാർ ചിറ്റിലപ്പള്ളിക്ക് കഴിഞ്ഞു.

കാനോൻ നിയമ വിദഗ്ധനായിരുന്ന ബിഷപ് സഭാപാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ താൽപര്യവും നിഷ്കർഷതയും പുലർത്തി. വടവാതൂർ സെമിനാരിയിൽ വൈദികാധ്യാപകനെന്ന നിലയിൽ മാർ ചിറ്റിലപ്പള്ളി വിദ്യാർഥികളുമായി അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നുവെന്ന് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.