ഫ്ളാറ്റ് നിര്‍മാണത്തില്‍ അഴിമതിയില്ലെന്ന് മന്ത്രി മൊയ്തീൻ; അനിൽ അക്കര എംഎൽഎ വക്കീൽ നോട്ടീസ്

തൃശ്ശൂർ : വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച അനില്‍ അക്കര എംഎല്‍എയ്‌ക്ക് മന്ത്രി എ.സി.മൊയ്‌തീന്റെ വക്കീല്‍ നോട്ടീസ്. ഒരു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അഴിമതി ആരോപിച്ച്‌ തനിക്ക് മാനഹാനി വരുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരമാണ് മന്ത്രി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്ളാറ്റ് സമുച്ഛയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി എസി മൊയ്തീന്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മന്ത്രി പറയുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇടനിലക്കാരനായി മന്ത്രി എ.സി.മൊയ്തീന്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. റെഡ് ക്രസന്റ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന 140 യൂണിറ്റുള്ള ഭവനസമുച്ഛയത്തില്‍ നാലുകോടിയുടെ അഴിമതി നടന്നതായും ഇതില്‍ രണ്ടുകോടി മന്ത്രി എസി മൊയ്തീന് കൈമാറിയെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.