പാലാരിവട്ടം പാലം പൊളിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കിറ്റ്കോ

ന്യൂഡെൽഹി: പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കിറ്റ്കോ. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെയാണ് മേല്‍പ്പാല നിര്‍മാണത്തിലെ കണ്‍സള്‍ട്ടന്റായ കിറ്റ്കോ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഫെബ്രുവരിയില്‍ പാലവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാമായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ ലക്ഷ്യം നേടുന്നതിനുള്ള ശ്രമമാണെന്നും കിറ്റ്കോ വ്യക്തമാക്കി.

സര്‍ക്കാര്‍ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നും ഭാരപരിശോധന നടത്താതെ ഗ്രിഡ്ഡറുകളും സ്ലാബുകളും തകര്‍ത്താല്‍ പാലത്തിന്റെ ബലം പരിശോധിക്കാനുള്ള അവസരം നഷ്ടമാകുമെന്നും കിറ്റ്കോ സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച അപേക്ഷയ്ക്ക്‌ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

പാലാരിവട്ടം പാലം പൊളിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ സെപ്തംബര്‍ 22-ന് സുപ്രീം കോടതി അന്തിമ വാദം കേൾക്കും.