വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിത കസ്റ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് വെള്ളറടയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

തിരുവോണത്തലേന്ന് അര്‍ധരാത്രിയില്‍ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് നടുറോഡില്‍ കൊല്ലപ്പെട്ടത്.