ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യപ്രതി ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. പിടിയിലായ മുഴുവൻ പേരും കോൺ​ഗ്രസ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു. ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ ഒൻപത് പേർ പൊലീസ് പിടിയിലായിട്ടുണ്ട്.

സജീവിനും സനലിനും സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഷജിത്തിനെ ബല പ്രയോഗത്തിലൂടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രാദേശിക ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിയ്ക്കും സഹോദരന്‍ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരുവനന്തപുരം റൂറല്‍ എസ് പി വ്യക്തമാക്കി.