ഓണക്കിറ്റ് ശർക്കരയിൽ ബീഡിക്കുറ്റിയും ഹാൻസും; പരിശോധിച്ച ശർക്കരയിൽ പാതിയും ഗുണനിലവാരമില്ലെന്ന് സപ്ലൈകോ

കൊച്ചി: ഓണക്കിറ്റിലെ ശർക്കരയിൽ ബീഡിക്കുറ്റിയും ഹാൻസും ചത്ത തവളയെയും കണ്ടെത്തിയ സാഹചര്യത്തിൽ സപ്ലൈകോ ശർക്കര ലോഡുകൾ ലാബുകളിൽ പരിശോധന നടത്തി. 500 ലോഡ് ശർക്കരയിൽ സംശയം തോന്നിയ 71 ലോഡിന്റെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 35 എണ്ണത്തിനും ഗുണനിലവാരം കുറവാണെന്നാണ് കണ്ടെത്തൽ.

ഇതിൽ പകുതി സാമ്പിളുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി സപ്ലൈകോ സിഎംഡി പിഎം അലി അസ്ഗർ പാഷ അറിയിച്ചു. എൻഎബിഎൽ അംഗീകാരമുള്ള ലാബുകളിലാണ് ഇവ പരിശോധനാവിധേയമാക്കിയത്. 36 സാമ്പിളുകൾ മാത്രമാണ് ഗുണനിലവാരം പുലർത്തുന്നതായി തെളിഞ്ഞത്. ഗുണനിലവാരമില്ലാത്ത ശർക്കര ലോഡുകൾ ഡിപ്പോ മാനേജർമാർ തിരിച്ചയച്ചതായും എംഡി അറിയിച്ചു.

റേഷൻകടകൾ വഴി സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത പല്ലിയും ബീഡിക്കുറ്റിയും ഹാൻസും കണ്ടെത്തിയിരുന്നു. തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് സർക്കാർ ഓണക്കിറ്റിലേക്കുള്ള ശർക്കര വാങ്ങിയത്.