തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊറോണ ഒരു കാരണമല്ലെന്ന് സുപ്രിംകോടതി

ന്യൂഡെൽഹി: തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊറോണ ഒരു കാരണമല്ലെന്ന് സുപ്രിംകോടതി. കൊറോണ പടരുന്ന സാഹചര്യത്തിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഹർജി തള്ളികൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കൊറോണ മുക്തമാകുന്നത് വരെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

ബിഹാറിൽ ഒക്ടോബർ മാസം തെരഞ്ഞെടുപ്പ് നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുപ്രിംകോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊറോണ ഒരു കാരണമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യണമെന്ന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്നും കമ്മീഷൻ എല്ലാവശവും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങാത്ത സാഹചര്യത്തിലുള്ള ഹർജി അനവസരത്തിലുള്ളതാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ നിരീക്ഷിച്ചു.