തലസ്ഥാനത്ത് മൂന്ന് ആഴ്ച നിർണായകം; തീവ്രരോഗവ്യാപനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ആഴ്ചകളിൽ തിരുവനന്തപുരം ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ഇതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടർ വിശദീകരിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങൾ സ്വീകരിക്കും.

കൂടുതൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ സ്വയം മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

അതേസമയം ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. കൊറോണ പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവർത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കൊറോണ ബാധിച്ചത്. നിലവില്‍ 29 ക്ലസ്റ്ററുകളുണ്ട്. 14 എണ്ണത്തില്‍ നൂറില്‍ അധികം രോഗികളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ 182പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12,873പേര്‍ക്കാണ് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,415പേര്‍ രോഗമുക്തരായി. 63പേര്‍ മരിച്ചു.