തീപിടത്തം; അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാൻ സർക്കാർ നീക്കം: ചെന്നിത്തല ; തീപിടിത്തം ആസൂത്രിതം ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തത്തിൽ കടുത്ത ആരോപണവുമായി പ്രതിപക്ഷം രം​ഗത്ത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇത്തരം നീക്കണങ്ങൾ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എൻഐഎ ആവശ്യപ്പെട്ട സിസിടിവി അടക്കമുള്ള തെളിവുകൾ നൽകാതെ സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിൻ്റെ അഴിമതികൾക്കെതിരെയുള്ള തെളിവുകൾ നശിപ്പിച്ച് കളയാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉയർത്തുന്നത്.

തീപിടിത്തം ആസൂത്രിതമെന്ന് ബിജിപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. സമഗ്രമായ അന്വേഷണം വേണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയമാണിതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും ഇടിമിന്നലിൽ സിസിടിവിക്ക് കേടുവന്നുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. തീപിടുത്തത്തിൽ കുറച്ച് ഫയലുകൾ കത്തി നശിച്ചു.

അഗ്നിശമന സേന എത്തി തീ അണച്ചു. സ്വർണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിർണായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. അപകടത്തിൽ ആളപായമില്ല.