സിപിഐ യുടെ മനസ് അവിശ്വാസ ചർച്ചയിൽ യുഡിഎഫിനൊപ്പം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐ യുടെ മനസ് അവിശ്വാസ ചർച്ചയിൽ യുഡിഎഫിനൊപ്പമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. വിമാനത്താവള വിഷയത്തിൽ സർക്കാർ ജനങ്ങളെ വ‍ഞ്ചിച്ചു.

അവിശ്വസം യുഡിഎഫിൽ ചോർച്ചയുണ്ടാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണി പക്ഷത്തിന്റെ നിലപാടിനെ ചെന്നിത്തല വിമർശിച്ചു. യുഡി എഫ് എം എൽ എ മാരായി ജയിച്ചിട്ട് എൽ ഡി എഫിന് പിന്തുണ കൊടുക്കുന്ന നിലപാട് ധാർമ്മികമാണൊ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസും എത്തിയില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുവരും സഭയില്‍ എത്താത്തത്. ഇരുവരും ചികില്‍സയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്.

അതേസമയം നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എംഎല്‍എമാര്‍ക്ക് കൊറോണ ടെസ്റ്റായ ആന്റിജന്‍ നടത്തിയിരുന്നു.എംഎല്‍എ ഹോസ്റ്റലിലായിരുന്നു പരിശോധന. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിയാണ് എംഎല്‍എമാരുടെ ഇരിപ്പിടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ധനകാര്യബിൽ അവതരണം തുടങ്ങി. ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച ആരംഭിക്കുക. കോൺ​ഗ്രസ് എംഎൽഎ വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം.