​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ

മലപ്പുറം; ​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ. പൂക്കോട്ടുംപാടം വനമേഖലയിലാണ് വേട്ട നടത്തിയത്. പോത്തിന്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും ഇവർ വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടർന്നാണ് ക്രൂരത പുറത്തുവരുന്നത്. സുരേഷ് ബാബു, ബുസ്താൻ, അൻസിഫ്, ആഷിഖ്, സുഹൈൽ എന്നിവരും പിടിയിലായി.

പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ഈ മാസം 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്. അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടർന്ന് തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളി.

അബു പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആറാം പ്രതി പുഞ്ചനറുക്കിൽ സുരേഷ് ബാബു പിടിയിലായി.
ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൂടുതൽ പ്രതികളുണ്ടെന്ന കണക്കുകൂട്ടലിലാണ് കാളികാവ് റേഞ്ച് ഓഫീസർ. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.