65 വയസിന് മുകളിലുളളവർ എങ്ങനെ വോട്ട്ചെയ്യും? കണ്ടെൻമെന്റ് സോണുകളിൽ ബൂത്തുകളുണ്ടാകുമോ?: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ആശങ്ക അകറ്റണമെന്ന് രാഷ്ട്രീയപാർട്ടികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്താനുള്ള തീരുമാനത്തെ സ്വാഗതം തെയ്ത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

പ്രചാരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോംഉപയോഗിക്കുന്നത് അടക്കം ആലോചിക്കുകയാണ്. ഓക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യവകുപ്പ് സമ്മതം മൂളിയതോടെ തദ്ദേശഭരണതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്.

എന്നാൽ 65 വയസിന് മുകളിലുളളവർ എങ്ങനെ വോട്ട് ചെയ്യും?, കണ്ടെൻമെന്റ് സോണുകളിൽ ബൂത്തുകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ഇതിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടറിയക്കണമെന്നാണ് പ്രതിപക്ഷരാഷ്ട്രീയപാർട്ടികളുടെ ആവശ്യം.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പേര് ചേർക്കുന്നതിന് ബുദ്ധിമുട്ടാണന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്. പുതുതായി പേര് ചേർക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്നാണ് ആവശ്യം.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കേൾക്കാൻ അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചിട്ടുണ്ട്.