സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് മൂന്നു മാസത്തെ നികുതിയിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലത്തെ ത്രൈമാസ നികുതി ഇളവു നൽകും. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ വാഹനം സർവ്വീസ് നടത്താവാനാത്ത സാഹചര്യത്തിലാണ് നികുതിയിളവ്. നികുതിയിളവ് നൽകിയാൽ ബസുകൾ നിരത്തിലിറക്കാൻ സാധിക്കുമെന്ന് ഉടമകൾ സർക്കാരിനെ അറിയിച്ചിരുന്നു.

വിവാഹങ്ങളും മറ്റു ചടങ്ങുകളും ഏതാണ്ട് പൂർണ്ണമായും ആർഭാടരഹിതമായി നടക്കുന്നതിനാൽ ടൂറിസ്റ്റ് ബസുകൾക്കും ഓട്ടമില്ലാത്ത സ്ഥിതിയാണ്. ഇവയ്ക്കും ഈ കാലയളവിൽ നികുതിയിളവ് നൽകാനാണ് സർക്കാർ തീരുമാനം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകൾക്ക് പൂർണ്ണമായും ടൂറിസ്റ്റ് ബസുകൾക്ക് 20 ശതമാനവും നികുതിയിളവ് നൽകിയിരുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നൽകുന്നത്.

ഒരു ത്രൈമാസത്തിൽ പ്രൈവറ്റ് ബസുകളിൽ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളിൽ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തിൽ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തിൽ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കുമായി നൽകുന്നത്. കഴിഞ്ഞ ത്രൈമാസത്തിൽ 53 കോടി രൂപയുടെ നികുതിയിളവ് നൽകിയിരുന്നു. ഇതോടെ ബസുകൾക്ക് നൽകുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.