പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കൊറോണ; രോഗബാധിതർ 164 ആയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി.

സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥനും അടക്കം 41 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ വൈറസ് പകര്‍ന്ന തടവുകാരുടെ എണ്ണം 101 ആയിരുന്നു. ഇന്ന് 63 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതർ 164 ആയത്.

പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റി. പോസിറ്റീവ് ആയതില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. 970 തടവുകാരാണ് ജയിലിലുള്ളത്. എങ്ങനെയാണ് ജയിലിലുള്ള തടവുകാര്‍ക്ക് കൊറോണ ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

നേരത്തേ രണ്ട് തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ജയില്‍ ആസ്ഥാനം അടച്ചിരുന്നു. ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുറക്കും.