കാസർകോട്: ബ്ളാലിൽ മരിച്ച പതിനാറുകാരി ആൻമേരിയുടേത് കൊലപാതകമെന്ന് പൊലീസ്. അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16) യെ കൂടാതെ കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച മൂത്തസഹോദരന്‍ ആല്‍ബിൻ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്.
ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ഈ യുവാവിന് ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുണ്ട്. ഇത് സഹോദരി ആന്‍മേരിക്ക് അറിയാമായിരുന്നു. കൂടാതെ ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.
ആല്‍ബിനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റം സമ്മതിച്ചു. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍, ആല്‍ബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
ഒരാഴ്ച മുമ്പ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചു. ആല്‍ബിനും മാതാവ് ബെസിയും ഫ്രിഡ്ജിൽ വെച്ചശേഷം പിറ്റേദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങി. എന്നാല്‍, അത് ഐസ്‌ക്രീം കഴിച്ചതു കൊണ്ടാണെന്ന് മനസ്സിലായില്ല. കട്ടന്‍ചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടന്‍ചികിത്സ നടത്തി. എന്നാല്‍ ആന്‍മേരിയുടെ ഛര്‍ദ്ദിയും വയറിളക്കവും കലശലായി തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ പിതാവ് ബെന്നിക്കും അസുഖം തുടങ്ങി.
ചികിത്സയ്ക്കിടയില്‍ ആന്‍മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിന് തന്നെ ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും രോഗകാരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും അവിടെനിന്നും കോഴിക്കോട് മിംസിലേക്കും മാറ്റിയ ബെന്നിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചു.
ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ ബെന്നിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ച ആന്‍മേരിയുടെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാർഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പ്രോംസദനൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.