കഞ്ചാവ് കേസിലെ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കാസർകോട്: കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാട്ടുകാർ നോക്കിനൽക്കെ യുവാവ് കാറിൽ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ ആറ് മണിയോടെ ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാം ഭട്ട് ആണ് മരിച്ചത്. 62 വയസായിരുന്നു.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. 28 കാരനായ ഇയാൾ ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. വെപ്രാളത്തില്‍ അമിത വേഗതയിൽ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു.

പ്രതിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ്​ ഇയാളുടെ വീട്ടിൽനിന്ന്​ 30 കിലോ കഞ്ചാവ്​ പിടികൂടിയിരുന്നു. വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പെലീസ് പറഞ്ഞു.