പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ നാലാം ദിവസവും തെരച്ചില്‍

മൂന്നാര്‍ : രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ നാലാം ദിവസമായ ഇന്നും തെരച്ചില്‍ തുടങ്ങി. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 43 ആയി. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലും ഇന്നും തുടരുകയാണ്. തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡിനെയും ഉപയോഗിക്കുന്നുണ്ട്.

ഉരുല്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചെത്തിയ വലിയ പാറക്കൂട്ടങ്ങളാണ് തെരച്ചിലിന് തടസ്സമാകുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരം രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു.

അതിനിടെ മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ ചെക്‌പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്.

നൂറിലേറെ വരുന്ന പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും’ അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊറോണ പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി.

അതേസമയം കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച അഗ്‌നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ആലപ്പുഴയില്‍ നിന്നുള്ള അഗ്‌നിശമന സേനാഗത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റെനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്.