പെട്ടിമുടിയില്‍ ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരിച്ചവർ 49 ആയി; കണ്ടെത്താനുള്ളത് 21 പേർ

മൂന്നാര്‍ : മണ്ണിടിച്ചിലുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്നും ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇനിയും 21 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചെത്തിയ വലിയ പാറക്കൂട്ടങ്ങളാണ് തെരച്ചിലിന് തടസ്സമാകുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു.

നൂറിലേറെ പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും’ അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇവരെയെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊറോണ പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി.

അതേസമയം കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച അഗ്‌നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.