രക്ഷാപ്രവർത്തനം; മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം രൂപീകരിക്കാൻ തിരുവനന്തപുരം ന​ഗരസഭ

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം രൂപീകരിക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ച് ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുന്നത്. രക്ഷാ സൈന്യം വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവൻ ചിലവുകളും നഗരസഭ തന്നെ വഹിക്കുമെന്നും മേയർ പറഞ്ഞു.

ജില്ലയ്ക്ക് പുറത്തും ദുരിത ബാധിത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. രക്ഷാ സൈന്യത്തിന്റെ ഭാഗമാവാൻ മത്സ്യത്തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രക്ഷാ സൈന്യത്തിൽ വോളന്റിയർമാരായി രജിസ്റ്റർ ചെയ്യുന്നവരെ രക്ഷാ പ്രവർത്തങ്ങൾക്ക് അയക്കുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കൊറോണ പരിശോധനയടക്കം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും അയക്കുക.

നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് രജിസ്റ്റർ ചെയ്യാനാവുക. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 9496434410