കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരം

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിൽസയിലുള്ളത്. പരിക്കേറ്റ 115 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ചികിത്സയിലുള്ളവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിൽസയിലായിരുന്ന 57 പേർ ആശുപത്രികളിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.

കോഴിക്കോട് മിംസ് ആശുപത്രി 32പേർ,ബേബി മെമ്മോറിയൽ ആശുപത്രി 22പേർ, മെഡിക്കൽ കോളേജ് ആശുപത്രി ഒൻപത് പേർ,ബീച്ച് ആശുപത്രി ഏഴ് പേർ, മൈത്രി ആശുപത്രി 10പേർ, ഇഖ്റ ആശുപത്രി അഞ്ചു പേർ,പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി 16 പേർ, മഞ്ചേരി കൊരമ്പയിൽ ആശുപത്രി ഒരാൾ, മഞ്ചേരി മലബാർ ആശുപത്രി ഒരാൾ, കോട്ടക്കൽ മിംസ് അഞ്ചു പേർ, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി രണ്ട് പേർ, പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേർ, കോട്ടക്കൽ അൽമാസ് ആശുപത്രി രണ്ട് പേർ എന്നിങ്ങനെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ.

വെള്ളിയാഴ്ച രാത്രിഎയർ ഇന്ത്യാ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 18 പേരാണ് മരിച്ചത്. മരിച്ചവരിൽ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.