കരിപ്പൂർ വിമാനദുരന്തം; മരണം 19 ആയി

കോഴിക്കോട്: അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കം കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളിൽ 6 പേർ മരിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങൾ ഇങ്ങനെ:

  1. ജാനകി, 54, ബാലുശ്ശേരി
  2. അഫ്സൽ മുഹമ്മദ്, 10 വയസ്സ്
  3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി
  4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി
  5. സുധീർ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി
  6. ഷഹീർ സെയ്ദ്, 38 വയസ്സ്, തിരൂർ സ്വദേശി
  7. മുഹമ്മദ് റിയാസ്, 23, പാലക്കാട്
  8. രാജീവൻ, കോഴിക്കോട്
  9. ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി,
  10. ശാന്ത, 59, തിരൂർ നിറമരുതൂർ സ്വദേശി
  11. കെ വി ലൈലാബി, എടപ്പാൾ
  12. മനാൽ അഹമ്മദ് (മലപ്പുറം)
  13. ഷെസ ഫാത്തിമ (2 വയസ്സ്)
  14. ദീപക്
  15. പൈലറ്റ് ഡി വി സാഥേ
  16. കോ പൈലറ്റ് അഖിലേഷ് കുമാർ

മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. 1കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അൽമാസ് കോട്ടയ്ക്കൽ, ബി എം പുളിക്കൽ, ആസ്റ്റർ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകൾ ചികിത്സയിലുള്ളത്.