കിഴക്കമ്പലത്ത് ക്രഷർ യൂണിറ്റിൽ ഉടമകളായ അച്ഛനും മകനും പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി

കൊച്ചി: കിഴക്കമ്പലത്ത് ക്രഷർ യൂണിറ്റിൽ പീഡന ശ്രമം. മാള സ്വദേശിനിയെ ക്രഷർ ഉടമകളായ അച്ഛനും മകനും പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അപമാനിച്ചെന്നുമാണ് ആക്ഷേപം.

കിഴക്കമ്പലത്തെ പ്രമുഖ ക്രഷർ യൂണിറ്റിൽ ജീവനക്കാരിയായ യുവതിയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. 65 വയസിനു മുകളിൽ പ്രായമുള്ള ക്രഷർ ഉടമയാണ് കൂടുതൽ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ള ഇവർക്കെതിരെ മാള പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പിന്നീട് കേസ് തടിയിട്ട പറമ്പ് പോലീസിന് കൈമാറി. നേരത്തെ ക്രഷർ പ്രവർത്തിക്കുന്ന സ്ഥലത്തിൻ്റ പരിധിയിൽ പെട്ട പോലീസ് സ്റ്റേഷനിൽ യുവതി പരാതിയുമായി എത്തിയെങ്കിലും കേസ് എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പൊതുപ്രവർത്തകർ ഇടപെട്ട് മാള സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ക്രഷർ ഓഫീസിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ മറ്റു ജീവനക്കാരില്ലാത്ത സമയത്ത് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

അന്വേഷണം തുടങ്ങി, കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് തടിയിട്ട പറമ്പ് പോലീസ് വ്യക്തമാക്കി. ഓഫീസിൽ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ യുവതി വ്യക്തി വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്ന് ക്രഷർ ഉടമകൾ പ്രതികരിച്ചു.