കൊറോണ ചികിത്സയിലായിരുന്ന കൂനമ്മാവ് കോണ്‍വെന്റിലെ സിസ്റ്റര്‍ എയ്ഞ്ചല മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍. എയ്ഞ്ച(80)ലാണ് മരിച്ചത്. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു. ഇതോടെ ഇന്ന് കൊറോണ സ്ഥീരീകരിച്ച മരിച്ചവരുടെ എണ്ണം നാലായി.

ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് ലക്ഷ്മണന് കൊറോണ സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന ഇയാളുടെ വാഹനം ഇന്നലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ മരണ ശേഷം ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദു റഹ്മാനാണ് പരിശോധനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കൊറോണ മരണമാണ് ഇത്.

കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്കാണ് ഇത് വരെ കൊറോണ സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫും ( 53 )ഇന്ന് കൊറോണ ബാധിച്ചാണ് മരിച്ചത്. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊറോണ ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.