കഴിഞ്ഞ ദിവസം മരിച്ച കാസർകോട് സ്വദേശി ശശിധരയ്ക്ക് രോഗം സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നാനൂറോളം പേർ

കാസർകോട്: ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസർകോട് കൊറോണ മരണം ആറായി. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ഭരണകൂടം അറിയിച്ചു

അതേസമയം, കാസര്‍കോട് കൊറോണ ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർകോട് തെക്കിലിലെ ടാറ്റാ കൊറോണ ആശുപത്രി നിർമ്മാണത്തിനെത്തിയ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനിൽ പോയ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ എന്നിവരുടെ കൊറോണ പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.