ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് 10 കിലോ അരി വീതം കിലോയ്ക്ക് 15 രൂപ നിരക്കില്‍ നല്‍കാന്‍ തീരുമാനം. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്ക് വലിയ പ്രയോജനം ലഭിക്കും. കൊറോണ സാധാരണക്കാര്‍ക്ക് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം. മറ്റ് കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ റേഷനും ഇതിനോടൊപ്പം നല്‍കും. ഓണക്കാലത്ത് സാധാരണ നല്‍കാറുള്ള റേഷനും വിതരണം ചെയ്യും.

സൗജന്യ നിരക്കില്‍ അരി ലഭ്യമാക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ കൃത്യമായ കണക്ക് ശേഖരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പട്ടിക ലഭ്യമാക്കുന്നതിനാണ് നിര്‍ദ്ദേശം. ഇതു ലഭിച്ച ശേഷമായിരിക്കും എത്രത്തോളം അരി വേണ്ടി വരുമെന്ന് നിശ്ചയിക്കുന്നത്. ആവശ്യമെങ്കില്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വിഹിതം ആവശ്യപ്പെടും. ഇപ്പോഴുള്ള ബഫര്‍ സ്റ്റോക്കില്‍ നിന്നും വിതരണം ചെയ്യാനുള്ള അരിയും ധാന്യങ്ങളും എടുക്കാനാണ് തീരുമാനം. ഇതിനു സമാന്തരമായ ബഫര്‍ സ്റ്റോക്കിലേയ്ക്കാണ് കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നത്.

കേന്ദ്രം സൗജന്യ നിരക്കില്‍ നല്‍കിയില്ലെങ്കിലും സംസ്ഥാനത്ത് സൗജന്യ നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ കൊറോണ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 5 കിലോ അരിയും ഓരോ കിലോ ധാന്യവും നല്‍കും. മറ്റു ജില്ലകളിലും കൊറോണ ബാധിച്ച തീരദേശ മേഖലകളില്‍ സൗജന്യ റേഷന്‍ വിതരണത്തിനുള്ള നടപടികളും സ്വീകരിക്കുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ അടിയന്തരമായി കണക്കുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.