കൺടൈൻമെൻറ് സോണായ ആലുവ ക്ലസ്റ്ററിൽ നാളെ മുതൽ കർഫ്യൂ : മന്ത്രി സുനിൽകുമാർ

എറണാകുളം : ജില്ലയിലെ കൺടൈൻമെൻറ് സോൺ ആയ ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ക്ലസ്റ്റർ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു. ക്ലസ്റ്ററിൽ കർഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും.

തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ആണ് മന്ത്രി നിയന്ത്രണങ്ങൾ അറിയിച്ചത്. ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും.

മുവാറ്റുപുഴ പെഴക്കാപ്പള്ളി മൽസ്യ മാർക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്എൽടിസി യിൽ കൊറോണ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പോലീസിനെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെയും റെവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം. കൊറോണ രോഗി സമ്പർക്കത്തിന്റെ പേരിൽ ജില്ലയിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കും.

കൊറോണ പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കൊറോണ രോഗിക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിൽ വിവരമറിയിച്ച ശേഷം മാത്രമേ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പാടുള്ളു. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കൊറോണ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാൻ നിർദേശം നൽകും.

കൊറോണ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 10 ദിവസം എഫ് എൽടിസി കളിൽ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും. ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിൽ ആയി 3752 എഫ്എൽടിസി ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഗുരുതര അവസ്ഥയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിലെ ഇന്റെൻസീവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി. ജി വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പരിശോധന ട്രെയിനിങ് നൽകി കഴിഞ്ഞു. ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. എസ്. പി കെ കാർത്തിക്, ഡി. സി. പി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.