മന്ത്രി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സജീഷിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. കായിക വകുപ്പിന്റെ മേൽനോട്ടം വഹിച്ചിരുന്ന പേഴ്‌സണൽ സ്റ്റാഫംഗം സജീഷിനെയാണ് മാതൃ വകുപ്പിലേക്ക് മാറ്റിയത്. ആരോഗ്യ സംബന്ധമായ കാരണങ്ങളെ തുടർന്ന് മാതൃവകുപ്പിലേക്ക് മാറ്റം വേണമെന്ന് സജീഷ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നീക്കിയതെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

സിപിഎം നേതൃത്വം പങ്കെടുത്തുള്ള മന്ത്രിമാരുടെ പേഴ്ണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം ചേരാനിരിക്കെയാണ് ഇദ്ദേഹത്തെ നീക്കിയത്. പേഴ്സണൽ സ്റ്റാഫ് അംഗം എന്ന നിലയിൽ അവിഹിതമായ ഇടപെടൽ നടത്തി പദവി ദുരുപയോഗം ചെയ്തതായി പാർട്ടി നേതൃത്വത്തിന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നും സൂചനയുണ്ട്.