എറണാകുളത്ത് വഞ്ചി മറിഞ്ഞ് കാണാതായ അഭിഭാഷകൻ്റെയും ബന്ധുവിൻ്റെയും മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം മുളവുകാട് വഞ്ചി മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അഭിഭാഷകന്‍ ശ്യാമിന്റെയും ആലുവ സ്വദേശി സഞ്ജയ്‌യുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വള്ളം അപകടത്തില്‍പ്പെടുന്നത്. മൂന്നുപേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഇന്നലെ തന്നെ രക്ഷപ്പെടുത്തി. തെരച്ചിലിനിടെ സഞ്ജയ്‌യുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. തുടര്‍ന്നാണ് ബന്ധുവായ ശ്യാമിന്റെ മൃതദേഹവും കണ്ടെടുത്തത്.

സിസിലി ജട്ടിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൈനക്കുടി തുരുത്തിലേക്ക് പോയതായിരുന്നു സംഘം. ഇവിടെ വച്ച് മത്സ്യബന്ധനത്തിനിടെയാണ് അപകടം ഉണ്ടായത്. രാത്രി പന്ത്രണ്ട് മണിയോടെ ഫയര്‍ഫോഴ്‌സും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയങ്കിലും മറ്റുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ 8 മണിയോടെയാണ് സഞ്ജയ്‌യുടെ മൃതദേഹം കണ്ടെത്തിയത്.