കാസര്‍കോട് നഗരസഭയില്‍ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റ് കണ്ടെയിന്‍മെന്‍റ് സോണായി

കാസര്‍കോട്: അതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡയില്‍ രോഗവ്യാപനം രൂക്ഷമാണ്. ഇത് കാസർകോട് ജില്ലയിലും രോഗസ്ഥിതി രൂക്ഷമാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ കാസര്‍കോട് നഗരസഭയില്‍ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റ് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.

അതേ സമയം കാസർ​കോട് ബദിയഡുക്ക ടൗണിലെ ചുമട്ടുതൊഴിലാളിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ബദിയടുക്ക ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നൽകി. മുള്ളേരിയ, നാട്ടക്കല്ല് ടൗണുകളിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടണം. എന്നാൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അനധികൃതമായി കടന്നുവന്നവരിൽ നിന്ന് ബദിയടുക്ക ടൗണിലുള്ളവർക്കും രോഗം പകർന്നതിനെ തുടർന്നാണിത്. ഓട്ടോറിക്ഷ ടാക്‌സികൾക്ക് ഇവിടെ നിന്ന് സർവീസ് നടത്തരുത്. ബസ് ഇവിടെ നിർത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല.

പ്രദേശം പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഡി സജിത്ത് ബാബു അറിയിച്ചു. സംസ്ഥാനത്ത് സാമൂഹ്യ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.