പഴങ്ങനാട്ട് ചികില്‍സയില്‍ ഇരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി : പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് (73) മരണശേഷം കൊറോണ കണ്ടെത്തിയത്.

കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ രണ്ടര വര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. സിസ്റ്റര്‍ പുറത്ത് പോകാറില്ലായിരുന്നു. എന്നാൽ ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു.

ബുധനാഴ്ച പനിയെത്തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രാത്രി ഒമ്പതുമണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 17 പേരെ ക്വാറന്റീനിലാക്കി.

ചികില്‍സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റീനിലാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.