സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

കോട്ടയം: സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടര്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്. കൊറോണ സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരനുമായി സമ്പര്‍ക്കത്തില്‍ വന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഇന്നലെ ബസുകള്‍ അണുവിമുകതമാക്കിയതിനു ശേഷം സര്‍വീസ് ആരംഭിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ സമ്പര്‍ക്കപ്പട്ടികയ്ക്കു പുറത്തുള്ള ഒരു വിഭാഗം കണ്ടക്ടര്‍മാര്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

ഇതോടെ ഇവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തു. കഴിച്ച ദിവസം ഡിപ്പോ അണുവിമുകതമാക്കിയതിനെ തുടര്‍ന്നു രാത്രിയോടെ തന്നെ സര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ മാറി നിന്ന ജിവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഡിപ്പോയിലെ 18 ഓളം ജീവനക്കാരാണ് കൊറോണ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നു നിരീക്ഷണത്തില്‍ പോയത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു.