സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും സമരങ്ങളും ജൂലൈ 31 വരെ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും സമരങ്ങളും ജൂലൈ 31 വരെ നടത്താന്‍ പാടില്ലെന്നു ഹൈക്കോടതി ഉത്തരവായി. കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കണമന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ കാലഘട്ടത്തില്‍ നടക്കുന്ന സമരങ്ങളും പ്രകടനങ്ങളും പലപ്പോഴും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടത്തപ്പെടുന്നതെന്നും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം സമരങ്ങള്‍ നിരോധിക്കണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കള്‍ശനമായ നടപടികള്‍ എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്വവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവുമെന്നും ഉത്തരവില്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങും സമരങ്ങളും വിലക്കിയതായി കാണിച്ചു കേസില്‍ എതിര്‍ കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കോടതി കത്തയച്ചിട്ടുണ്ട്. അതേസമയം കെറോണ കാലഘട്ടത്തില്‍ സമരങ്ങള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.