കേരളത്തില്‍ 449 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊറോണ രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 449 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 162 പേര്‍ രോഗമുക്തി നേടി.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 47 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ മരിച്ച ഐഷ (64) യുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു. കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ത്യാഗരാജ (74) നും ഇന്നലെ മരിച്ചിരുന്നു. ഇതോടെ ഔദ്യോഗികമായി മരണസംഖ്യ 33 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളിലെ 20 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, കോട്ടയം ജില്ലയിലെ 3 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും, ഇടുക്കി ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടും, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 77 ഐ.ടി.ബി.പി.ക്കാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 10 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 4 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും 3 കെ.എസ്.ഇ.ക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും (എറണാകുളം1, കണ്ണൂര്‍ 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും (കാസര്‍ഗോഡ് 3), വയനാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂര്‍ 2) ജില്ലകളില്‍ നിന്നുള്ള 12 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (തിരുവനന്തപുരം 1), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 4028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4259 പേര്‍ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,230 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,16,282 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 78,002 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 74,676 സാമ്പിളുകള്‍ നെഗറ്റീവ് ആയി.