തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം: കൊറോണ സാമൂഹിക വ്യാപനം ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സജീവമായി രംഗത്തിറങ്ങി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ. പൊതുഗതാഗതമില്ല. നഗരത്തിലേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ മറ്റൊരു യാത്രയും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നാണ് നിർദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടച്ചിരിക്കയാണ്. പൊതുഗതാഗതമില്ല. സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്.

മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടഞ്ഞുകിടക്കും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ആശുപത്രികൾ എല്ലാം പ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ട്. തുറന്ന കടകളിൽ ജനങ്ങൾക്ക് പോകാനാകില്ല. ആവശ്യമനുസരിച്ച് പൊലീസ് സാധനങ്ങൾ വീട്ടിലെത്തിക്കും .

പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്.

തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്.

മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും.