പോത്തൻകോട്ട് ഒരു കോടിയുടെ ഹാഷിഷ് ഓയിലും 40 ലക്ഷത്തിൻ്റെ കഞ്ചാവും പിടികൂടി

തിരുവനന്തപുരം: വിൽപ്പനക്കായി കൊണ്ടുവന്ന നൂറു കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ പെരുമാനി സ്വദേശിയും സഹായിയും പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഒയിലും 40 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമാണ് പിടികൂടിയത്.

പെരുമാനി സ്വദേശി എൽദോ എബ്രഹാം (28) കൊല്ലം കുണ്ടറ സ്വദേശി സെബിൻ (29) എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പോത്തൻകോട് വച്ചാണ് ഇവരെ പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ റ്റി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ റ്റി ആർ മുകേഷ് കുമാർ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, ഒഫീസർമാരായ ഹരികുമാർ, ജെസ്സിം, സുബിൻ, ഷംനാദ്, രാജേഷ്, ജിതഷ്, ശ്രീലാൽ, രതീഷ് മോഹൻ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.