ഉത്ര കൊലപാതക കേസില്‍ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്‍കാൻ അന്വേഷണ സംഘം

കൊല്ലം: ഉത്ര കൊലപാതക കേസില്‍ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്‍കാൻ അന്വേഷണ സംഘം. സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഏട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്തി ഇവരെ പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനായി പരമാവധി തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. ഉത്ര സൂരജിന്‍റെ വീട്ടില്‍ വച്ച് ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നതായി അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഇത് മൂന്നാം തവണയാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തത്.

രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്‍റെ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ നിലനിന്ന ചില സംശയങ്ങള്‍ ഒഴിവാക്കാനാണ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഏട്ട് മണിക്കൂര്‍ നീണ്ടുനിന്നു.

ഗാര്‍ഹികപീഡനം സംബന്ധിച്ച ചില നിര്‍ണായ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് തൊട്ട് മുന്‍പ് ഉത്ര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന് അറസ്റ്റ് ചെയ്യണ്ട എന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

അതേ സമയം സൂരജിന്‍റെ അച്ഛന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.