കള്ളപ്പണ കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്സ്മെൻറ് ഹൈക്കോടതിയിൽ

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്റിന്റെ നോട്ടീസ് . പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെൻറ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കുന്നുണ്ടന്നും എൽഫോഴ്സ്മെന്റ് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കി.

പരാതിക്കാരാനായ ഗിരീഷ് കുമാറിനെക്കൊണ്ട് പരാതി പിൻവലിക്കുന്നതിന് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞിനേറെയും മകന്റേയും മറ്റ് ലീഗു നേതാക്കളുടേയും മൊഴികൾ വിജിലൻസ് കോടതിക്ക് കൈമാറി.

ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തുടർ നടപടികൾക്കായി ആലുവ മജിസ്ടേറ്റ് കോടതിയിൽ അപേക്ഷ നൽകിയതായി പൊലിസും കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ്‌ പരിഗണിക്കും.

നോട്ടുനിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി ഇതും അന്വേഷിക്കണമെന്നാണ് ആവശ്യം .