അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുഞ്ഞിന് പൂർണ സൗഖ്യം; നാളെ ഡിസ്ചാര്‍ജ് ചെയ്യും

കൊച്ചി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

തിങ്കളാഴ്ച്ചയാണ് കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. ചികിത്സ കഴിഞ്ഞാല്‍ സ്വന്തം നാടായ നേപ്പാളിലേക്കു മടങ്ങാന്‍ കുഞ്ഞിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം അവസാനിക്കുന്നതു വരെ അമ്മക്കും കുഞ്ഞിനും ജില്ലയില്‍ തന്നെ തുടരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്.