കോഴിക്കോട്ട് ചികിത്സയിലുള്ള രണ്ട് കൊറോണ രോഗികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കൊറോണ രോഗികളുടെ നില ഗുരുതരമെന്ന് സൂചന. നീലഗിരി സ്വദേശിയായ 33കാരൻ വെന്റിലേറ്ററിലാണുള്ളത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 37 കാരനായ മറ്റൊരാളുടെ നിലയും മോശമായിട്ടുണ്ട്.

ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ 35 വയസുള്ള നന്മണ്ട സ്വദേശി ജൂൺ 26ന് സൗദിയിൽ നിന്നും വിമാനമാർഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവായി അവിടെ ചികിത്സയിലാണ്. തൂണേരി സ്വദേശിയായ 53 വയസ്സുള്ളയാൾ ഖത്തറിൽ നിന്നും വിമാനമാർഗം കണ്ണൂർ എത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായി അവിടെ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള ബാലുശ്ശേരി സ്വദേശി ജൂൺ 24 ന് ബഹ്‌റിനിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തി. ടാക്സിയിൽ ബാലുശ്ശേരി എത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവായി അവിടെ ചികിത്സയിലാണ്. പോസിറ്റീവായ മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്ത് സ്വദേശി 37 വയസ്സുള്ളയാളാണ്. ജൂൺ 23ന് ഖത്തറിൽ നിന്ന് വിമാനമാർഗം കണ്ണൂർ എത്തി. ടാക്സിയിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 26ന് രോഗലക്ഷണത്തെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായി. ഇവിടെ തന്നെ ചികിത്സയിൽ കഴിയുകയാണ്.

ഏഴ് വയസ്സുള്ള പെണ്കുട്ടിയാണ് കൊറോണ സ്ഥിരീകരിച്ച മറ്റൊരാൾ. ആയഞ്ചേരി സ്വദേശിയാണ്. കുട്ടിയുടെ മാതാവ് നേരത്തെ കൊറോണ പോസിറ്റീവായിരുന്നു. ജൂൺ 18 ന് ഖത്തറിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തി. ടാക്സിയിൽ വീട്ടിലെത്തി. ഉമ്മ പോസിറ്റീവായതിനെ തുടർന്ന് മകളുടെ സ്രവപരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ചെന്നൈയിൽ നിന്നും കോഴിക്കോട് എത്തിയ 22 വയസ്സുള്ള താമരശ്ശേരി സ്വദേശി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. രോഗലക്ഷണത്തെ തുടർന്ന്‌ എഫ് അൽ ടി സി യിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായിയ 42 വയസ്സുള്ള വളയം സ്വദേശി ജൂൺ 25 ന് ബാംഗ്ലൂരിൽ നിന്ന് പ്രൈവറ്റ്‌ബസ്സിൽ മാഹിയിൽ എത്തിയയാളാണ്. രോഗലക്ഷണത്തെ തുടർന്ന്‌ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായി. ഇവിടെ ചികിത്സയിലായിരുന്നു.