എറണാകുളത്ത് ആമ്പല്ലൂരും ആലപ്പുഴയിൽ പുന്നപ്ര സൗത്തും ഹോട്ട് സ്‌പോട്ടുകൾ; ആകെ 114 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.നിലവില്‍ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 പേര്‍ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫ്. കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.