പീച്ചാനിക്കാട് താബോർ സെൻറ് ജോർജ് പള്ളിയിൽ ഓർത്തഡോക്സ് – യാക്കോബായ സംഘർഷം

അങ്കമാലി: പീച്ചാനിക്കാട് താബോർ സെൻറ് ജോർജ് പള്ളിയിൽ സംഘർഷം. കുർബാന അർപ്പിക്കാൻ കോടതി അനുമതി ലഭിച്ച ഓർത്ത‍ഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘർഷത്തിടയാക്കിയത്.

കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരു വിഭാഗവും തടിച്ചു കൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അങ്കമാലി പൊലീസ് ഇടപെട്ട് ഓർത്തഡോക്സ് വിഭാഗത്തെ തിരിച്ചയക്കുകയായിരുന്നു.

പീച്ചാനിക്കാട് സെന്‍റ് ജോര്‍ജ് താബോര്‍ പളളിയിൽ മെയ് 13ന് പറവൂര്‍ സബ് കോടതിയില്‍ നിന്നുണ്ടായ വിധിയുടെ ആനുകൂല്യത്തിൽ വികാരി ഫാ.എല്‍ദോസ് തേലപ്പിളളിയും ഓർത്തഡോക്സ് സഭാ വിശ്വാസികളും കഴിഞ്ഞ ആഴ്ചയും ആരാധനയ്ക്ക് എത്തിയെങ്കിലും പാത്രിയര്‍ക്കീസ് വിഭാഗം അവരെ തടഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തിനുളള ഹര്‍ജി നല്‍കിയത്. ഇതിൻ്റെ പിൻബലത്തിലാണ് ഓർത്തഡോക്സ് വിഭാഗം കുർബാനയ്‌ക്കെത്തിയത്.

സുപ്രീംകോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കഴിഞ്ഞ ദിവസം ഹർജി നൽകിയിരുന്നു. എന്നാൽ നിരന്തരം ഹർജികളുമായി കോടതിയിൽ എത്തിയാൽ കോടതീയലക്ഷ്യത്തിന് കേസെടുക്കുമെന്ന് താക്കീത് ചെയ്ത് യാക്കോബായയുടെ ഹർജി കോടതി തള്ളുകയായിരുന്നു.